ചിറക്കടവ്: വെള്ളാളസമാജം സ്കൂളിന്റെ തെക്കുവശത്ത് 20 അടി ഉയരത്തിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിന് ചിറക്കടവ് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ അറിയിച്ചു. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം കിട്ടുന്നതോടെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ സംരക്ഷണഭിത്തി നിർമിക്കാൻ അടിയന്തര പ്രധാന്യത്തോടെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിന് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവിനെത്തുടർന്നാണ് തീരുമാനം. പൊന്നയ്ക്കൽക്കുന്ന്-കുന്നുംഭാഗം പഞ്ചായത്ത് റോഡിന് വർഷങ്ങൾക്ക് മുന്പ് സ്കൂളിന്റെ സ്ഥലമെടുത്ത് വീതികൂട്ടിയിതിനെത്തുടർന്നാണ് ഉയരമുളള മൺതിട്ട രൂപപ്പെട്ടതും മണ്ണിടിച്ചിൽ ഉണ്ടാകുന്നതും. സ്കൂൾ കെട്ടിടത്തിന് ക്ഷതം സംഭവിക്കാനുള്ള സാധ്യത ബോധ്യപ്പെട്ടതിനാലാണ് നടപടി.
സ്കൂൾ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കുന്നതിന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിഹിതം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രനും അറിയിച്ചു.
ഫണ്ട് അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാറിനെ സ്കൂൾ മാനേജ്മെന്റ് യോഗം അനുമോദിച്ചു. പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. രാജരത്നം, സുമേഷ് ശങ്കർ പുഴയനാൽ, പി.പി. രാജൻ, ജി. വിശ്വനാഥപിള്ള, എം.കെ. രാധാകൃഷ്ണൻ, ടി.പി. സോമൻപിള്ള, എൻ.ജി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.